പണ്ട് പണ്ട് ഒരു അവധിക്കാലത്ത് അമ്മവീടായ മൂടാടിയിലെ കളത്തിക്കണ്ടി വീട്ടിൽ രാപ്പാർക്കാൻ പോയതായിരുന്നു. രാത്രി കോലായിലെ പുല്ലുപായയിൽ അമ്മമ്മയോടൊപ്പം കിടന്ന കഥ കേട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ ആയിരുന്നു ആ കഥനസഞ്ചാരം. ബോംബും തോക്കും പീരങ്കിയും എല്ലാം അടങ്ങുന്ന ആയുധശക്തിയെ അഹിംസ എന്ന ശക്തമായ സഹനായുധം കൊണ്ട് പ്രതിരോധിക്കുന്ന മഹാത്മാഗാന്ധി ഒരു ബിംബമായി എന്റെ ഉള്ളിൽ ഇങ്ങനെ പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അമ്മ കോലായിൽ ഒരു മൂലയ്ക്ക് ഇരുത്തിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വായിച്ചുകൊണ്ടിരുന്ന സുധാകരമാവൻ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കഥ തീർന്നപ്പോൾ അമ്മാവൻ വന്ന് അടുത്തു കിടന്നു. അമ്മമ്മ എഴുന്നേറ്റുപോയി.
മാമൻ മറ്റൊരു കഥ പറയാൻ തുടങ്ങി. മഞ്ഞിലും കൊടുംതണുപ്പിലും വിരിഞ്ഞ വിപ്ലവ സൂര്യന്റെ കഥ—ലെനിന്റെ ജീവിതം. ഒടുക്കം എന്നെക്കൊണ്ട് ആ കുട്ടിപ്രായത്തിൽ ഇൻകുലാബ് സിന്ദാബാദ് വിളിപ്പിച്ചാണ് അവസാനിപ്പിച്ചത്. റഷ്യയും ആ ചുവന്ന ഭൂമിയും കുഞ്ഞുമനസ്സിൽ അറിയാത്ത ഭൂപടത്തിൽ എവിടെയോ സ്ഥാനം പിടിച്ചു. അച്ഛനോട് ഈ കഥ പറയരുതെന്ന് അമ്മ താക്കീദ് തന്നു, കാരണം അച്ഛൻ ഒരു ഗാന്ധി ഭക്തനായിരുന്നു.അവതരണം: ജി.ജ്യോതിലാൽ